ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ ചുമതല നിർവഹിക്കാൻ പരാജയപ്പെട്ടതിൽ എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷനെ (സിക്യുഎം) രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി.
ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമാകുന്നതിന്റെ കാരണങ്ങൾ പൊതുസമക്ഷത്തിലടക്കം ലഭ്യമായിട്ടും എന്തുകൊണ്ട് നടപടിയെടുക്കാൻ ബന്ധപ്പെട്ടവർ വൈകുന്നുവെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മല്യ ബാഗ്ജി എന്നിവരുടെ ബെഞ്ച് ചോദിച്ചു.
രണ്ടാഴ്ചയ്ക്കുള്ളിൽ വിദഗ്ധരുടെ യോഗം വിളിച്ച്, മലിനീകരണം വഷളാകുന്നതിന്റെ പ്രധാന കാരണങ്ങളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാനും സുപ്രീംകോടതി സിക്യുഎമ്മിനോടു നിർദേശിച്ചു. കാലങ്ങളായി ചില നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഡൽഹിയിലെ വായു ഗുണനിലവാരം നിരന്തരം മോശമായി തുടരുകയാണെന്ന് കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ വർഷം ഡിസംബറിൽ വിഷയം പരിഗണിച്ചപ്പോൾ ദീർഘകാല പരിഹാരനടപടികൾ പുനഃപരിശോധിക്കാൻ സിക്യുഎമ്മിനോടു സുപ്രീംകോടതി പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. എന്നാൽ വ്യക്തമായ പ്രവർത്തനപദ്ധതി തയാറാക്കുന്നതിനുപകരം തത്സ്ഥിതി റിപ്പോർട്ട് മാത്രമാണു ഫയൽ ചെയ്തതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.